വീണ്ടും സാമ്പത്തിക തട്ടിപ്പ്: ധനകാര്യ സ്ഥാപനം പണം മടക്കി നല്‍കുന്നില്ലെന്ന് പരാതി

പത്തനംതിട്ട: ധനകാര്യ സ്ഥാപനത്തിനെതിരെ പരാതിയുമായി നിക്ഷേപകര്‍. പത്തനംതിട്ടയിലെ ഓമല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തറയില്‍ ഫിനാന്‍സിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഉടമ സജി സാമും കുടുംബവും ഒളിവിലാണ്.

കാലാവധി കഴിഞ്ഞിട്ടും പണം തിരികെ നല്‍കുന്നില്ലെന്നാണ് നിക്ഷേപകരുടെ പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി നിക്ഷേപകര്‍ പോലീസിനെ സമീപിച്ചു. തറയില്‍ ഫിനാന്‍സില്‍ നിരവധിയാളുകള്‍ ഏകദേശം 70 കോടിയോളം രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇക്കഴിഞ്ഞ ഫെബ്രുവരി വരെ നിക്ഷേപകര്‍ക്ക് കൃത്യമായി പലിശ ലഭിച്ചിരുന്നെങ്കിലും പിന്നീട് മുടങ്ങി. ഇതോടെയാണ് നിക്ഷേപകര്‍ പരാതിയുമായി പോലീസിനെ സമീപിച്ചത്.

നിക്ഷേപകരുടെ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ നടത്തിയ ചര്‍ച്ചയില്‍ ഏപ്രില്‍ 30ന് പണം തിരികെ നല്‍കാമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. എന്നാല്‍, ഉടമയ്ക്ക് പണം നല്‍കാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല ബാങ്കിന്റെ ശാഖകള്‍ പൂട്ടുകയും ചെയ്തു. ഇതോടെയാണ് കൂടുതല്‍ നിക്ഷേപകര്‍ പരാതിയുമായെത്തിയത്. നേരത്തെ, കോന്നി ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ് ധനകാര്യ സ്ഥപനത്തിന്റെ ഉടമസ്ഥരെ സമാനമായ കേസില്‍ അറസ്റ്റ് ചെയ്തിരുന്നു.
Tags