അയോധ്യ രാമക്ഷേത്രം 2023 ഡിസംബറിൽ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കും

ലഖ്‌നൗ: 2023 ഡിസംബറാടെ അയോധ്യയിലെ രാമക്ഷേത്രം ഭക്തജനങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് റിപ്പോര്‍ട്ട്. ക്ഷേത്രത്തിന്റെ താഴത്തെ നിലയുടെ നിര്‍മാണം 2023 ആകുമ്പോഴേക്കും അവസാനിക്കും. ക്ഷേത്ര നിര്‍മാണം 2025 ആകുന്നതോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 110 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര സമുച്ചയത്തിന് 1000 കോടി രൂപയാണ് നിര്‍മാണ ചെലവ്. ഇതിനകം ക്ഷേത്ര ട്രസ്റ്റിന് 3000 കോടിയിലധികം രൂപ സംഭവാനയായി ലഭിച്ചിട്ടുണ്ട്. താഴത്തെ നിലയിലെ അഞ്ചുമണ്ഡപങ്ങളുടെയും ശ്രീകോവിലിന്റെയും നിര്‍മാണം 2023 അവസാനത്തോടെ പൂര്‍ത്തിയാകും. ഒന്നാംനിലയുടെ ശിലാസ്ഥാപനവും പൂര്‍ത്തിയാകും. തുടര്‍ന്ന് പുതിയ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കും. ക്ഷേത്രനിര്‍മാണം ആസൂത്രണം ചെയ്തതുപോലെ പുരോഗമിക്കുന്നതായും ക്ഷേത്രവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ക്ഷേത്ര നിര്‍മാണത്തിനായി രാജസ്ഥാന്‍ കല്ലുകളും മാര്‍ബിളുമാണ് ഉപയോഗിക്കുന്നത്. നാലുലക്ഷം ക്യൂബിക് അടി കല്ല് ഇതിനായി ഉപയോഗിക്കും. ക്ഷേത്രത്തിന്റെ നീളം 360 അടിയും വീതി 235 അടിയുമാണ്. അതേസമയം ക്ഷേത്രനിര്‍മ്മാണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂമി പൂജ നടത്തിയതിന്റെ ഒരു വര്‍ഷം നാളെ പൂര്‍ത്തിയാകും.
Tags