ശരണമുഖരിതം സന്നിധാനം! ശബരിമല നട തുറന്നു; കൊറോണ നിയന്ത്രണങ്ങളില്ലാത്ത തീർത്ഥാടന കാലത്തിന് തുടക്കം

സന്നിധാനം: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനായി ശബരിമല നട തുറന്നു. കൊറോണ മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങൾ ഒഴിവാക്കിയുള്ള ആദ്യ മണ്ഡലകാലത്തിന് ഇതോടെ തുടക്കമായി. ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാർമികത്വത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരിയാണ് ശ്രീകോവിൽ തുറന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ അടക്കമുള്ളവർ നടതുറക്കുന്ന വേളയിൽ എത്തിച്ചേർന്നിരുന്നു.

മഹാമാരിക്ക് ശേഷം നിയന്ത്രണങ്ങളെ മാറ്റി നിർത്തിയുള്ള ആദ്യ തീർത്ഥാടന കാലമായതിനാൽ ആദ്യം ദിനം തന്നെ ദർശനം നടത്താൻ എത്തിയിരിക്കുന്നത് പതിനായിരക്കണക്കിന് ഭക്തരാണ്. കാനനപാതയിലും നടപ്പന്തലിലുമൊക്കെ ഉച്ചമുതൽ ക്യൂ രൂപപെട്ടിരുന്നു. നിയുക്ത ശബരിമല മാളികപ്പുറം മേൽശാന്തിമാർ പതിനെട്ടാം പടി ചവിട്ടി ദർശനം നടത്തി. ഇതിന് ശേഷമാണ് ഭക്തർ സന്നിധാനത്തേക്ക് പ്രവേശിക്കുന്നത്.

കഴിഞ്ഞ രണ്ട് തീർത്ഥാടന കാലങ്ങളിലും കൊറോണ നിയന്ത്രണങ്ങളുണ്ടായിരുന്നു. ഇത്തവണ നിയന്ത്രണങ്ങളില്ലാതെയാണ് തീർത്ഥാടന കാലം ആരംഭിക്കുന്നതെങ്കിലും വെർച്വൽ ക്യൂ ബുക്കിംഗ് ചെയ്യണമെന്നത് നിർബന്ധമാണ്. ആദ്യദിവസം തന്നെ ഏകദേശം 60,000ത്തോളം പേരാണ് ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. അവധി ദിവസങ്ങളിൽ 80,000ത്തിൽ അധികം ഭക്തർ ബുക്ക് ചെയ്തിട്ടുണ്ട്.
Tags