ഡൽഹി: കേന്ദ്രസർക്കാരിന്റെ പുതിയ വാക്സിൻ നയത്തില്‍ ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമാണെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ എന്തിന് പണം ഈടാക്കണമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിൽ ചോദിച്ചു. നേരത്തെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്സിൻ നയത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് സംവരണം ചെയ്തിരുന്നു. ഇതിനെതിരെ വിമർശനവുമായാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
ജൂൺ 21 മുതൽ രാജ്യത്ത് 18 വയസ് പൂർത്തിയായ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യും എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിനായി കേന്ദ്രസർക്കാർ വാക്‌സീന്‍ സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. തുടർന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളളവര്‍ കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്ത് വന്നിരുന്നു.
അതേസമയം, തെറ്റായ മാർഗ്ഗങ്ങൾക്കൊടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ശരിയായ കാര്യം ചെയ്തതില്‍ സന്തോഷമെന്ന് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പ്രതികരിച്ചു. ഒരു വര്‍ഷം മുന്‍പ് തന്നെ കേന്ദ്ര സര്‍ക്കാര്‍ ദീര്‍ഘവീക്ഷണത്തോടെ വാക്സിന് ഓര്‍ഡര്‍ നല്‍കുകയും രാജ്യത്ത് വാക്സിന്‍ നിര്‍മാണം വ്യാപിക്കുകയും ചെയ്തിരുന്നുവെങ്കില്‍ രാജ്യത്തിന് 6 മാസത്തെ ദുരിതം ഒഴിവാക്കാമായിരുന്നുവെന്നും, വാക്സിന്‍ കയറ്റുമതി ചെയ്യാമായിരുന്നുവെന്നും ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.