‘ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പടച്ചു വിടുന്നു’: സാമൂഹ്യ മാധ്യമങ്ങളിൽ ക്യാമ്പയിനുമായി ബി.ജെ.പി

തിരുവനന്തപുരം: വിവാദ കൊടക്കര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ക്യാമ്പയിനുമായി ബി.ജെ.പി. കേസിൽ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ സര്‍ക്കാരിനും പൊലീസിനുമൊപ്പം മാധ്യമങ്ങളും കൂട്ടുനില്‍ക്കുന്നു എന്ന ആരോപണമുയര്‍ത്തിയാണ് ബി.ജെ.പി സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള ക്യാമ്പയിന് തുടക്കം കുറിക്കുന്നത്. ദൃശ്യ -ശ്രവ്യ മാധ്യമങ്ങളിലെ സി.പി.എം പാര്‍ട്ടി ഫ്രാക്ഷനാണ് ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പടച്ചു വിടുന്നതാണെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. ഫ്രാക്ഷന്‍ തയ്യാറാക്കുന്ന വാര്‍ത്തകള്‍ വ്യാപകമാവുന്നതോടെ ഇതിനനുസൃതമായ വാര്‍ത്തകള്‍ നല്‍കാന്‍ മറ്റു മാധ്യമങ്ങളും നിര്‍ബന്ധിതരാവുകയാണെന്നാണ് ബി.ജെ.പിയുടെ വ്യാഖ്യാനം.

ബി.ജെ.പി അനുഭാവികളില്‍ ആശയക്കുഴപ്പവും ആത്മവിശ്വാസക്കുറവും ഉണ്ടാക്കാനും പൊതുസമൂഹത്തിന് മുന്നില്‍ ബി.ജെ.പിയെ താറടിച്ചുകാണിക്കാനും സി.പി.എം നടത്തുന്ന ഗൂ‌ഡാലോചനയ്ക്ക് പത്രങ്ങളും ചാനലുകളും കൂട്ടുപിടിക്കുന്നുവെന്നാണ് ബി. ജെ.പി ആരോപിക്കുന്നത്. തങ്ങള്‍ക്ക് നേരെ നടക്കുന്ന ആരോപണങ്ങള്‍ക്ക് മറുപടിക്ക് മാധ്യമങ്ങള്‍ വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ലെന്നും ഇതിന് പിറകില്‍ ഫ്രാക്ഷനാണെന്നുമാണ് വിമര്‍ശനം. ആറുപേര്‍ മാത്രം പങ്കെടുത്ത നേതൃയോഗത്തില്‍ പോലും നേതാക്കളുടെ പേരില്‍ ഇല്ലാക്കഥകള്‍ സൃഷ്ടിക്കുകയാണെന്നാണ് ബി.ജെ.പിയുടെ ആരോപണം.

സംസ്ഥാനത്തെ മറ്റ് ബി.ജെ.പി നേതാക്കളുടെ വാര്‍ത്താ സമ്മേളനങ്ങളും തുടര്‍ ദിവസങ്ങളില്‍ നടക്കും. ആദ്യം നിയോജക മണ്ഡലം അടിസ്ഥാനത്തിലും പിന്നീട് പ്രാദേശിക തലത്തിലും പ്രവര്‍ത്തകര്‍ക്കായി വിശദീകരണ യോഗങ്ങളും നടത്തും. കൂടാതെ ക്ലബ് ഹൗസ് പോലെയുള്ള സാമൂഹ്യമാധ്യമങ്ങളിലുടെ ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരെയും അനുഭാവികളെയും പങ്കെടുപ്പിച്ച്‌ ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ നടത്തുകയും ചോദ്യങ്ങളുന്നയിക്കുകയും അതിനുത്തരം പറയുകയുമാണ് ചെയ്യുന്നത്. ഗൂഗില്‍ മീറ്റുകള്‍, വാട്സാപ് കൂട്ടായ്മകള്‍, ഫേയ്‌സ് ബുക്ക് ലൈവുകള്‍ തുടങ്ങിയവയും നടത്തി തുടങ്ങി. ബി.ജെ.പി അനുകൂല പ്രൊഫഷണല്‍ ഗ്രൂപ്പുകളിലും വിശദീകരണങ്ങളും ചോദ്യോത്തരങ്ങളും തുടങ്ങിയിട്ടുണ്ട്. കേന്ദ്രമന്ത്രി വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരാണ് കഴിഞ്ഞ ദിവസത്തെ ക്ലബ് ഹൗസ് ചര്‍ച്ചയില്‍ പങ്കെടുത്തത്‘ബി.ജെ.പി വിരുദ്ധ വാര്‍ത്തകള്‍ പടച്ചു വിടുന്നു’: സാമൂഹ്യ മാധ്യമങ്ങളിൽ ക്യാമ്പയിനുമായി ബി.ജെ.പി