സാധാരണക്കാര്‍ക്ക് ആശ്വാസമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനം, സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് സൗജന്യ ഭക്ഷ്യധാന്യ വിതരണം നവംബര്‍ വരെ നീട്ടി കേന്ദ്രസര്‍ക്കാര്‍. 80 കോടി ജനങ്ങള്‍ക്കാണ് കേന്ദ്രത്തിന്റെ ഈ ആനുകൂല്യം ലഭിക്കുന്നത്. ദീപാവലി വരെയാണ് ഭക്ഷ്യധാന്യ വിതരണം നീട്ടിയത്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് ഒന്നാം തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ആദ്യമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം പ്രഖ്യാപിച്ചത്. ഇത് നവംബര്‍ വരെ നീട്ടുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്.

അതേസമയം, 18 വയസിന് മുകളിലുള്ളവര്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. സൗജന്യമായി വാക്‌സിന്‍ നല്‍കുന്നതിന്റെ ഭാഗമായി വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്തി. വാക്‌സിന്‍ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങള്‍ക്ക് കൈമാറും. ജൂണ്‍ 21 മുതല്‍ എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ നല്‍കുമെന്ന് മോദി പറഞ്ഞു. വാക്സിന്റെ വില സംസ്ഥാനങ്ങള്‍ക്ക് നിശ്ചയിക്കാം.

പണം വാങ്ങി സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാവുന്നതാണെന്ന് മോദി പറഞ്ഞു. 75 ശതമാനം കേന്ദ്രസര്‍ക്കാര്‍ വാങ്ങുമ്പോള്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. ഒരു ഡോസിന് പരമാവധി 150 രൂപവരെ സര്‍വീസ് ചാര്‍ജ് ഈടാക്കാമെന്നും മോദി പറഞ്ഞു.