പെട്രോള്‍ പമ്പിന് മുൻപിൽ സെഞ്ച്വറിയടിച്ച്‌ ഡി വൈ എഫ് ഐ യുടെ പ്രതിഷേധം: ലാത്തികൊണ്ട് സിക്സർ അടിച്ച് പോലീസ്

ചേർത്തല: രാജ്യത്തെ ഇന്ധന വില വര്‍ധനവിനെതിരെ പെട്രോള്‍ പമ്പിന് മുന്നില്‍ സെഞ്ച്വറി അടിച്ച്‌ പ്രതിഷേധിക്കാനെത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരും പോലീസും തമ്മിൽ സംഘർഷം. പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ചേര്‍ത്തല അശ്വതി പെട്രോള്‍ പമ്പിന് മുന്നിലാണ് സംഭവം. ഡി.വൈ.എഫ്.ഐ ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു ഡി വൈ എഫ് ഐ പ്രവർത്തകരുടെ പ്രതിഷേധം.

പ്രതീകാത്മകമായി പെട്രോള്‍ പമ്പിന് മുന്നില്‍ ക്രിക്കറ്റ് കളി നടത്തി സെഞ്ച്വറിയടിച്ച് പ്രതിഷേധിക്കാനായിരുന്നു തീരുമാനം. ഇതിനായി പമ്പിന് മുന്നില്‍ സ്ഥാപിച്ച ക്രിക്കറ്റ് സ്റ്റമ്പ് ചേര്‍ത്തല എസ്.ഐ ഊരിമാറ്റി സമരം തടയാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനും, സംഘര്‍ഷാവസ്ഥയ്ക്കും വഴിയൊരുക്കിയത്. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ഇത്തരത്തിലൊരു സമരരീതി അനുവദിനീയമല്ലെന്നായിരുന്നു പോലീസുകാരുടെ വാദം.

എന്നാൽ തുടർന്നും ഡി വൈ എഫ് ഐ പ്രവർത്തകർ പ്രതിഷേധം നടത്തി. സംസ്ഥാന കമ്മറ്റിയംഗവും ബ്ലോക്ക് സെക്രട്ടറിയുമായ സി.ശ്യാംകുമാര്‍, പ്രസിഡന്റ് എന്‍.നവീന്‍ എന്നിവരായിരുന്നു പിന്നീട് നടന്ന പ്രതിഷേധത്തിന് നേതൃത്വം കൊടുത്തത്.