20 വർഷമായി ഇന്ത്യയിൽ അനധികൃതമായി താമസിച്ച് മനുഷ്യക്കടത്ത്; ബംഗ്ലാദേശ്‌ സ്വദേശി പിടിയിൽ

ദില്ലി: മനുഷ്യക്കടത്ത് നടത്തിയ ബംഗ്ലദേശ്‌ പൗരനെ ഇന്ത്യൻ സൈന്യം പിടികൂടി. ബംഗ്ലാദേശ്‌ സ്വദേശി ഹസൻ ഗാസിയാണ്‌ പിടിയിലായത്‌. ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിലുള്ള ഘോജദംഗ ഇന്ത്യൻ ചെക്ക് പോസ്റ്റിൽ നിന്നാണ്‌ ബിഎസ്‌എഫ്‌ ഇയാളെ പിടികൂടിയത്‌. ബംഗ്ലാദേശിലേക്ക് ഇന്ത്യൻ പൗരന്മാരെ കടത്തുകയായിരുന്നു ഇയാൾ. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്തോ-ബംഗ്ലാദേശ് അതിർത്തിയിൽ വ്യാപകമായി മനുഷ്യക്കടത്ത് നടക്കുന്നതിനാൽ അതിർത്തികളിൽ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരുന്നത്‌. 

അതേസമയം സൈന്യം പിടികൂടിയ ഹസൻ ഗാസി മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട്‌ പൊലീസ്‌ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തി കൂടിയാണ്. ഇയാളുടെ പക്കൽ നിന്നും രണ്ട്‌ മൊബൈൽ ഫോണുകൾ, ഇന്ത്യൻ സിം കാർഡുകൾ (എയർടെൽ), അഞ്ച്‌ ബംഗ്ലാദേശ് സിം കാർഡുകൾ, നിരവധി വ്യാജ ആധാർ കാർഡുകൾ എന്നിവ കണ്ടെടുത്തു .ചോദ്യം ചെയ്യലിൽ ഇയാൾ ബംഗ്ലാദേശ് പൗരനാണെന്നും നിയമവിരുദ്ധമായ മാർഗങ്ങളിലൂടെയാണ് ഇന്ത്യയിലേക്ക് കടന്നതെന്നും, 20 വർഷമായി അനധികൃതമായി രാജ്യത്ത് കഴിയുകയാണെന്നും സമ്മതിച്ചു. സംഭവത്തിൽ പൊലീസ്‌ സമഗ്ര അന്വേഷണം ആരംഭിച്ചു. ഇനിയും ഇത്തരത്തിൽ അനധികൃതമായി ആരെങ്കിലും രാജ്യത്തുണ്ടോ എന്നതുൾപ്പെടെ അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.