തിരുവനന്തപുരം : സെക്രട്ടറിയേറ്റ് വളപ്പിൽ താൻ നട്ട തെങ്ങ് കുലച്ചതിൻറെ സന്തോഷം പങ്കുവെച്ച് മുഖ്യമന്ത്രി. കൃഷി വകുപ്പിൻറെ മറ്റൊരു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മുഖ്യമന്ത്രി. അപ്പോഴാണ് താൻ നട്ട തെങ്ങ് കുലച്ച് നിൽക്കുന്നുവെന്ന വിവരം അറിഞ്ഞത്. പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം നേരെ കുലച്ച് നിൽക്കുന്ന തെങ്ങും മുഖ്യമന്ത്രി കാണാനെത്തി.
2016 ൽ മുഖ്യമന്ത്രിയായി അധികാരമേറ്റ വർഷം സെക്രട്ടറിയേറ്റ് വളപ്പിൽ വെച്ച തെങ്ങാണ് അഞ്ചുവർഷം കൊണ്ട് കുലച്ചത്. ഇപ്പോൾ അത് 18 കുല തേങ്ങയുമായി നിറഞ്ഞ് നിൽക്കുന്നു. കേരശ്രീ ഇനത്തിൽ പെട്ട തെങ്ങാണ് സെക്രട്ടറിയറ്റ് വളപ്പിൽ മുഖ്യമന്ത്രി നട്ടത്. കാസർകോട് പീലിക്കോട് കാർഷിക ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചതാണ് കേരശ്രീ ഇനം തെങ്ങിൻതൈ.
സെക്രട്ടറിയറ്റ് ഗാർഡനിലെ മറ്റ് ചെടികളും മുഖ്യമന്ത്രി പരിശോധിച്ചു. കഴിഞ്ഞ വർഷം പരിസ്ഥിതി ദിനത്തിൽ കോട്ടൂർകോണം മാവുൾപ്പെടെയുള്ള ഫലവൃക്ഷങ്ങളും മുഖ്യമന്ത്രി നട്ടിരുന്നു. ഇതും സെക്രട്ടറിയേറ്റിൽ തഴച്ചുവളരുന്നു. സെക്രട്ടറിയേറ്റ് ഗാർഡൻ സൂപ്പർവൈസറെയും മുഖ്യമന്ത്രി പ്രശംസിച്ചു.